കൊരട്ടി: ബൈക്ക് സൈലൻസറിന്റെ അമിതശബ്ദം ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് രണ്ട് യുവാക്കളെ കല്ല്, ഹെൽമറ്റ്, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാലുപേരെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി കട്ടപ്പുറം പുളിക്കൽ സുജിത്ത്(21), ചാലക്കുടി വിആർപുരം പടിഞ്ഞാറേതിൽ അഞ്ജൽ(21), കൊരട്ടി കട്ടപ്പുറം പുത്തൻപുരയ്ക്കൽ എബിൻ(22), കാതിക്കുടം പൂലൂത്ത് അതുൽകൃഷ്ണ(22) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സുജിത്ത് കൊരട്ടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.
16ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാതിക്കുടം സ്വദേശി സുധിയുടെ വീടിനുമുന്നിലൂടെ പ്രതികൾ രണ്ട് ബൈക്കുകളിലായി അമിതശബ്ദമുണ്ടാക്കി പോകുകയായിരുന്നു. ഇതു ചോദ്യംചെയ്ത സുധിയെ പ്രകോപിതരായ പ്രതികൾ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് സ്ഥലത്തെത്തിയ സുധിയുടെ അയൽവാസി ജിനേഷിനെയും പ്രതികൾ സമാനരീതിയിൽ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പോലീസ് പറയുന്നു.
സുജിത്തിനെതിരേ കൊരട്ടി, ചാലക്കുടി, മാള, അതിരപ്പിള്ളി, നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പത്ത് ക്രിമിനൽ കേസുകളുണ്ട്. എബിൻ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലെ പ്രതിയാണ്. അതുൽകൃഷ്ണ രണ്ട് കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു. സിഐ എം. ഹബീബുള്ള, എസ്ഐമാരായ ബസന്ത്, സുമേഷ്, എഎസ്ഐമാരായ ജോഷി, ജോയ്, സിപിഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.